നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി; സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍

വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസും ആര്‍ഡം പാറ്റപൂഷ്യനും പങ്കിട്ടു. ചൂടും സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീവ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള (റിസപ്‌റ്റേഴ്സ്) പഠനത്തിനാണ് പുരസ്‌കാരം. സ്പര്‍ശനം, ചൂട്, വേദന തുടങ്ങിയവ വൈദ്യുത സ്പന്ദനങ്ങളായി ശരീരം എത്തിക്കുന്നതെങ്ങനെയെന്ന സുപ്രധാന കണ്ടെത്തലാണ് ഇവരുടേതെന്നും വേദന നിവാരണത്തിന് പുതിയവഴി തുറക്കുമെന്നും പുരസ്‌കാര നിര്‍ണയ കമ്മിറ്റി വിലയിരുത്തി. സമ്മാനത്തുകയായ 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (8.52 കോടി രൂപ) പങ്കിട്ടെടുക്കും. ലബനനിലെ ബെയ്‌റൂട്ടില്‍ ജനിച്ച പാറ്റപൂഷ്യന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കാലിഫോര്‍ണിയ ലാ ഹോലയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ്. ന്യൂയോര്‍ക്ക് സ്വദേശിയായ ഡേവിഡ് ജൂലിയസ് ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.

Article by admin