Author: admin

പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്താനുള്ള ബില്‍ പാര്‍ലമെന്റില്‍ അവതരിപ്പിച്ചു; കീറിയെറിഞ്ഞ് പ്രതിപക്ഷം

ന്യൂഡല്‍ഹി: രാജ്യത്തെ പെണ്‍കുട്ടികളുടെ വിവാഹപ്രായം 18ല്‍ നിന്ന് 21 ആക്കി ഉയര്‍ത്തുന്നതിനുള്ള വിവാഹപ്രായ ഏകീകരണ ബില്‍- 2021 പാര്‍ലമെന്റില്‍ അവതരിപ്പിച്ചു.

കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രി സ്മൃതി ഇറാനിയാണ് ബില്‍ ലോക്‌സഭയില്‍ അവതരിപ്പിച്ചത്. പ്രതീക്ഷിതമായാണ് സഭയിലെ ഇന്നത്തെ അജണ്ടയില്‍ ഉള്‍പ്പെടുത്തി മന്ത്രി ബില്‍ അവതരിപ്പിച്ചത്. ബില്‍ അവതരണത്തെ എതിര്‍ത്ത് സഭയില്‍ പ്രതിപക്ഷ പ്രതിഷേധവും അരങ്ങേറുന്നുണ്ട്. പ്ലക്കാര്‍ഡുകളുമായി പ്രതിപക്ഷ അംഗങ്ങള്‍ സഭയുടെ നടുത്തളത്തിലിറങ്ങി. ബില്ല് കീറിയെറിഞ്ഞ് പ്രതിപക്ഷം പ്രതിഷേധിച്ചു. ബില്ലിന് പിന്നില്‍ ഗൂഢലക്ഷ്യമുണ്ടെന്ന് പ്രതിപക്ഷം കുറ്റപ്പെടുത്തി.

ബില്‍ നാളെ രാജ്യസഭയില്‍ അവതരിപ്പിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. എന്നാല്‍, അപ്രതീക്ഷിതമായി ലോക്‌സഭയിലെ അജണ്ടയില്‍ ഉച്ചയോടെ ഉള്‍പ്പെടുത്തിയാണ് സ്മൃതി ഇറാനി ബില്ല് അവതരിപ്പിച്ചത്. ബില്ല് 12 മണിയോടെ സഭയിലെ എംപിമാര്‍ക്ക് വിതരണം ചെയ്തിരുന്നു. വിവാഹപ്രായം 21ലേക്ക് ഉയര്‍ത്തുന്ന നിയമം എല്ലാ സമുദായങ്ങള്‍ക്കും ബാധകമായിരിക്കുമെന്നാണ് ബില്ലില്‍ വ്യക്തമാക്കുന്നത്. സ്റ്റാന്റിങ് കമ്മിറ്റിക്ക് ബില്ല് വിടണമെന്ന പ്രതിപക്ഷ ആവശ്യം സഭ അംഗീകരിച്ചു. ആരുമായും കൂടിയാലോചിക്കാതെയാണ് കേന്ദ്രസര്‍ക്കാര്‍ ഇത്തരമൊരു നീക്കം നടത്തിയതെന്നും സംസ്ഥാനങ്ങളുമായും പ്രതിപക്ഷ പാര്‍ട്ടികളുമായും ചര്‍ച്ച വേണമാന്നുമാണ് പ്രതിപക്ഷ അംഗങ്ങളുടെ ആവശ്യം.

നമ്മുടെ രാജ്യത്ത് സ്ത്രീസമത്വം വിവാഹപ്രായത്തിന്റെ അടിസ്ഥാനത്തില്‍ കാണേണ്ടതുണ്ടെന്ന് ഞാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞാണ് മന്ത്രി ബില്‍ അവതരണം തുടങ്ങിയത്. എന്നാല്‍, കോണ്‍ഗ്രസിന്റെ അധീര്‍ രഞ്ജന്‍ ചൗധരി, ഗൗരവ് ഗൊഗോയ്, എഐഎംഐഎം എംപി അസദുദ്ദീന്‍ ഒവൈസി, തൃണമൂല്‍ കോണ്‍ഗ്രസിന്റെ സൗഗത റോയ് എന്നിവരുള്‍പ്പെടെയുള്ള പ്രതിപക്ഷ നേതാക്കള്‍ ബില്ലിനെതിരേ എതിര്‍പ്പ് ഉന്നയിച്ച്‌ രംഗത്തുവന്നു. പ്രതിപക്ഷത്തോട് കൂടിയാലോചിക്കാതെ സര്‍ക്കാര്‍ ബില്‍ കൊണ്ടുവരുന്നത് ഇത് രണ്ടാമത്തെയോ മൂന്നാമത്തെയോ തവണയാണെന്ന് എന്‍സിപി എംപി സുപ്രിയ സുലെ ആരോപിച്ചു.

സ്വാതന്ത്ര്യം ലഭിച്ച്‌ നിരവധി വര്‍ഷങ്ങള്‍ക്ക് ശേഷം പുരുഷന്മാര്‍ക്കും സ്ത്രീകള്‍ക്കും വിവാഹത്തില്‍ തുല്യാവകാശം വേണ്ടതാണ്. ഈ ഭേദഗതി സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത നല്‍കുന്നു. 21ാം വയസ്സില്‍ ഇരുവരെയും വിവാഹം കഴിക്കാന്‍ അനുവദിച്ചു. ഞങ്ങളുടെ ഗവേഷണം കാണിക്കുന്നത് 21 ലക്ഷം ശൈശവവിവാഹങ്ങള്‍ നിര്‍ത്തേണ്ടിവന്നുവെന്നും പ്രായപൂര്‍ത്തിയാവാത്ത നിരവധി പെണ്‍കുട്ടികള്‍ ഗര്‍ഭിണികളാണെന്നും കണ്ടെത്തി. അതിനാല്‍, നിങ്ങള്‍ സ്ത്രീകളെ അവരുടെ സമത്വത്തിനുള്ള അവകാശത്തില്‍നിന്ന് തടയുകയാണെന്നും അവര്‍ പറഞ്ഞു.

ബില്ലിനോട് നിയമകമ്മീഷനു പോലും എതിര്‍പ്പുണ്ടായിരുന്നതിനാല്‍ അത് സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് അയക്കണമെന്ന് ഗൊഗോയ് പറഞ്ഞു. തിടുക്കത്തില്‍ കൊണ്ടുവന്ന ബില്ലിനെ എതിര്‍ക്കുകയാണ്. ന്യൂനപക്ഷങ്ങള്‍ ബില്ലിനെ പൂര്‍ണമായും എതിര്‍ക്കുന്നു. ബന്ധപ്പെട്ടവരുമായി കൂടിയാലോചിക്കേണ്ടതുണ്ട്- അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇത് മൗലികാവകാശങ്ങള്‍ക്കെതിരാണെന്നും ഉവൈസി പറഞ്ഞു. 18 വയസ്സുള്ള ഒരാള്‍ക്ക് വോട്ടുചെയ്യാം, പക്ഷേ വിവാഹം കഴിക്കാന്‍ കഴിയില്ലേ ? നിങ്ങളുടെ ‘ബേട്ടി ബച്ചാവോ പ്രോഗ്രാം’ എന്തിനെക്കുറിച്ചാണ്?- ഉവൈസി ചോദിച്ചു. കഴിഞ്ഞ ബുധനാഴ്ചയാണ് പെണ്‍കുട്ടികളുടെ വിവാഹപ്രായം ഉയര്‍ത്തുന്നതിന് കേന്ദ്ര മന്ത്രിസഭ അംഗീകാരം നല്‍കിയത്. ഇതിന് പിന്നാലെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പ്രതിഷേധവും എതിര്‍പ്പും അറിയിച്ചിരുന്നു.

നോബേല്‍ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ച് തുടങ്ങി; സുപ്രധാന കണ്ടെത്തലുകള്‍ നടത്തിയ അമേരിക്കന്‍ ഗവേഷകര്‍ക്ക് വൈദ്യശാസ്ത്ര നോബേല്‍

വൈദ്യശാസ്ത്രത്തിനുള്ള ഇക്കൊല്ലത്തെ നോബല്‍ പുരസ്‌കാരം അമേരിക്കന്‍ ഗവേഷകരായ ഡേവിഡ് ജൂലിയസും ആര്‍ഡം പാറ്റപൂഷ്യനും പങ്കിട്ടു. ചൂടും സ്പര്‍ശനവും വേദനയും തിരിച്ചറിയുന്നതുമായി ബന്ധപ്പെട്ട് നാഡീവ്യൂഹത്തിലെ സ്വീകരണികളെക്കുറിച്ചുള്ള (റിസപ്‌റ്റേഴ്സ്) പഠനത്തിനാണ് പുരസ്‌കാരം. സ്പര്‍ശനം, ചൂട്, വേദന തുടങ്ങിയവ വൈദ്യുത സ്പന്ദനങ്ങളായി ശരീരം എത്തിക്കുന്നതെങ്ങനെയെന്ന സുപ്രധാന കണ്ടെത്തലാണ് ഇവരുടേതെന്നും വേദന നിവാരണത്തിന് പുതിയവഴി തുറക്കുമെന്നും പുരസ്‌കാര നിര്‍ണയ കമ്മിറ്റി വിലയിരുത്തി. സമ്മാനത്തുകയായ 10 ദശലക്ഷം സ്വീഡിഷ് ക്രോണര്‍ (8.52 കോടി രൂപ) പങ്കിട്ടെടുക്കും. ലബനനിലെ ബെയ്‌റൂട്ടില്‍ ജനിച്ച പാറ്റപൂഷ്യന്‍ അമേരിക്കയിലെ കാലിഫോര്‍ണിയ ഇന്‍സ്റ്റിറ്റ്യൂട്ട് ഒഫ് ടെക്‌നോളജിയില്‍ നിന്നാണ് ഡോക്ടറേറ്റ് നേടിയത്. കാലിഫോര്‍ണിയ ലാ ഹോലയിലെ സ്‌ക്രിപ്‌സ് റിസര്‍ച്ചില്‍ പ്രൊഫസറാണ്. ന്യൂയോര്‍ക്ക് സ്വദേശിയായ ഡേവിഡ് ജൂലിയസ് ബെര്‍ക്ലിയിലെ കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ നിന്ന് ഡോക്ടറേറ്റ് നേടി. കാലിഫോര്‍ണിയ സര്‍വകലാശാലയില്‍ പ്രൊഫസറാണ്.

എന്റെ ശരീരം എന്റെ അവകാശം’, ഗര്‍ഭച്ഛിദ്ര നിരോധനത്തിനെതിരെ അമേരിക്കയില്‍ വന്‍ പ്രതിഷേധം

ഗര്‍ഭസ്ഥശിശുവിന് ആറാഴ്ച പിന്നിട്ടാല്‍ ഗര്‍ഭച്ഛിദ്രം പാടില്ലെന്ന ടെക്‌സസ് നിയമത്തിനെതിരെ അമേരിക്കയില്‍ പ്രതിഷേധം ശക്തം. സെപ്തംബറിലാണ് നിയമം പ്രബല്യത്തില്‍ വന്നത്. ഇന്നലെ മാത്രം ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കണമെന്നാവശ്യപ്പെട്ട് ആയിരക്കണക്കിന് വനിതകള്‍ തെരുവിലിറങ്ങി. ‘എന്റെ ശരീരം എന്റെ അവകാശം’, ‘ഗര്‍ഭച്ഛിദ്രം നിയമവിധേയമാക്കുക’ എന്നീ പ്ലക്കാഡുകളുമായാണ് വാഷിഗ്ടണിലെ സുപ്രീംകോടതി കെട്ടിടത്തിനു ചുറ്റും പ്രതിഷേധക്കാര്‍ അണിനിരന്നത്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ പുരുഷന്മാരോ സര്‍ക്കാരോ അല്ല, സ്ത്രീകളാണ് തീരുമാനമെടുക്കേണ്ടതെന്ന് സമരക്കാര്‍ പ്രതികരിച്ചു. 2017ല്‍ ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റായപ്പോള്‍ വനിതകളുടെ വാര്‍ഷിക മാര്‍ച്ച് നടത്തിയവര്‍ തന്നെയാണ് ഇപ്പോഴത്തെ സമരത്തിന് പിന്നിലും. അതേസമയം, നിയമത്തെ അനുകൂലിച്ചും നിരവധിപ്പേര്‍ രംഗത്തെത്തിയിട്ടുണ്ട്. നിഷ്‌കളങ്കരായ കുട്ടികളുടെ രക്തമാണ് നിങ്ങള്‍ സമരക്കാരുടെ കൈകളിലെന്നാണ് സമരത്തെ എതിര്‍ക്കുന്നവരുടെ വാദം

Positive SSL